വിഴിഞ്ഞം: കേരളം ഉറ്റു നോക്കിയിരുന്ന തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം ഡിവിഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന വാർഡിൽ കോൺഗ്രസിലെ കെ.എച്ച്. സുധീർ ഖാൻ തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഎമ്മിലെ എൻ. നൗഷാദിനെ 83 വോട്ടുകൾക്കാണ് പരാജയപ്പെട്ടുത്തിയത്.
ആകെയുള്ള 13,305-ൽ പോൾ ചെയ്ത 8,912 വോട്ടിൽ സുധീർ ഖാന് 2902 ഉം, നൗഷാദിന് 2,819 ഉം ബിജെപിയിലെ സർവ്വശക്തിപുരം ബിനുവിന് 2,437 ഉം വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനുശേഷം കൗണ്ടിംഗ് സ്റ്റേഷനായ വെങ്ങാനൂർ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ച ബാലറ്റ് പെട്ടികൾക്കു ശക്തമായപോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ പത്തോടെ വരണാധികാരിയായ തിരുവനന്തപുരം സബ് കളക്ടർ ഒ.എസ്. വിൽഫ്രഡ്, സഹവരണാധികാരികളായ പ്രതാപചന്ദ്രൻ, വിനോദ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു.
പിന്നെയുള്ള ഒരു മണിക്കൂറോളം ആകാംഷയുടെ നിമിഷങ്ങളായിരുന്നു കടന്നുപോയത്. ആകെയുള്ള പത്തു ബൂത്തുകളിൽ ഒന്നു മുതൽ നാലുവരെ ലീഡ് നിലനിർത്തിയ കോൺഗ്രസിന്റെ മാർജിൻ കുത്തനെ ഇടിഞ്ഞു. അഞ്ചു മുതൽ ഒൻപത് വരെയുള്ള ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സിപിഎം സ്ഥാനാർഥി 122 വോട്ടുകൾക്ക് മുന്നിലായി. പത്താമത്തെ ബൂത്തായ വിഴിഞ്ഞം എണ്ണിത്തുടങ്ങിയതോടെ കൗണ്ടിംഗ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്ഥാനാർഥികളുടെയും അണികളുടെയും ചങ്കിടിപ്പു കൂടി.
എന്നാൽ പത്താമത്തെ വാർഡ് കോൺഗ്രസിനെ കാര്യമായി തുണച്ചു. കോൺഗ്രസിന് 478 വോട്ടുകൾ കിട്ടിയപ്പോൾ ഇടതുപക്ഷത്തിന് 223 കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതു പരാജയത്തിനു വഴിതെളിച്ചു. മൂന്നു ബൂത്തുകളിൽ ബിജെപി കാര്യമായ പ്രകടനം കാഴ്ചവച്ചതും മറ്റു മുന്നണികളെ ഞെട്ടിച്ചു. കോൺഗ്രസിനെതിരേ സ്വതന്ത്രനായി രംഗത്തിറങ്ങിയ യൂത്ത് കോൺഗ്രസ് നേതാവ് ഹിസാൻ ഹുസൈൻ 494 വോട്ടും സിപിഎമ്മിനെതിരേ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ മുൻ നഗരസഭാ കൗൺസിലർ കൂടിയായ എൻ.എ. റഷീദ് 118 വോട്ടു നേടി തൃപ്തിപ്പെട്ടു.
കേരള കോൺഗ്രസിലെ വിജയമൂർത്തിക്ക് 65, എസ്ഡിപിഐയിലെ മാഹീന് 33, എഎപിയിലെ സമീൻ സത്യദാസിന് 31, സ്വതന്ത്രസ്ഥാനാർഥി ഷാജഹാന് 13 വീതം വോട്ടുകളും ലഭിച്ചു. വിഴിഞ്ഞം പഞ്ചായത്ത് നഗരസഭയോടു കൂട്ടിച്ചേർത്തശേഷം വീണ്ടും വെട്ടിമുറിച്ചു പുതിയതായി രൂപീകരിച്ച വിഴിഞ്ഞം ഡിവിഷനിൽ ആദ്യമായി നടന്ന ത്രികോണ മത്സരത്തിലാണു കോൺഗ്രസിനെ ജനം അനുഗ്രഹിച്ചത്.